കൊച്ചി: എറണാകുളം ലാത്തിച്ചാര്‍ജില്‍ നടപടി വേണ്ടെന്ന് ഡിജിപി. പോലീസുകാര്‍ക്കെതിരെ നടപടി എടുക്കേണ്ട ആവശ്യം ഇല്ലെന്നും പോലീസിന്റെ ഭാഗത്ത് പിഴവുകള്‍ ഒന്നുമില്ലെന്നും ഡിജിപി സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റിരുന്നു. സിപിഐ ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും നേരത്തെ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി. ഈ റിപ്പോര്‍ട്ടിലാണ് ഒരു നടപടിയും വേണ്ടന്നും പോലീസുകാരുടെ ഭാഗത്തുനിന്നും യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലന്നും ഡിജിപി പറയുന്നത്.
അതേസമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി സെന്‍ട്രല്‍ പൊലിസ് എടുത്ത കേസ് നിലവിലുണ്ട്. ജില്ല സെക്രട്ടറി പി.രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കട്ടയും കുറുവടിയും കല്ലുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്, മുന്‍കൂട്ടി അനുമതിയില്ലാതെയായിരുന്നു മാര്‍ച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, പൊതു വഴി തടസപ്പെടുത്തല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലുള്ള ഉദ്യോഗസ്ഥനെ പരിക്കേല്‍ക്കും വിധം മനപൂര്‍വം ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍. സുഗതന്, മുടക്കയം സദാശിവന്, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം അസ്ലഫ് പാറേക്കാടന്‍, ഉദയംപേരൂര്‍ ലോക്കല്‍ സെക്രട്ടറി ആല്വിന് സേവ്യര്‍, ചൂര്‍ണിക്കര ലോക്കല്‍ സെക്രട്ടറി പി.കെ. സതീഷ്കുമാര്‍, പ്രവര്‍ത്തകരായ ജോണ്‍ മുക്കത്ത്, സജിത്ത്, 800 ഓളം കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പൊലീസ് ലാത്തിച്ചാര്‍ജില്‍ എൽദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
അതേസമയം അന്വേഷണം കൊച്ചി സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് അസി.കമ്മിഷണര്‍ ബിജി ജോര്‍ജ് ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സെന്‍ട്രല്‍ പോലീസ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. ഈ അന്വേഷണത്തില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും അറസ്റ്റടക്കമുള്ള തുടര്‍നടപടികള്‍. വൈപ്പിന്‍ ഗവ. കോളജിലെ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐയുടെ ഡി.ഐ.ജി ഓഫീസ് മാര്‍ച്ച്.