തിരുവനന്തപുരം: കപ്പും സോസറും താക്കോല്‍ക്കൂട്ടവും തൊപ്പിയും കൈതച്ചക്കയും കാഹളംമുഴക്കുന്ന മനുഷ്യനുമടക്കം പത്തു ചിഹ്നങ്ങള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളില്‍ നിന്ന് അപ്രത്യക്ഷമായത്. തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തേ അനുവദിച്ചിരുന്ന ഹെലികോപ്റ്റര്‍, മുറം തുടങ്ങിയവയും പട്ടികയ്ക്കുപുറത്തായി. ടെലിവിഷനും ക്യാമറയും കംപ്യൂട്ടറുമൊക്കെ ചിഹ്നങ്ങളുടെ പട്ടികയിലുണ്ട്.
ടോര്‍ച്ച് ഇക്കുറിയും സ്വതന്ത്രചിഹ്നപ്പട്ടികയിലുണ്ടെങ്കിലും അച്ചടിക്കുമ്പോള്‍ അതുമായി സാമ്യംതോന്നുന്ന ബോട്ടില്‍ ഇത്തവണ ഒഴിവാക്കി. ഫുട്ബോള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫുട്ബോള്‍ കളിക്കാരനെ സ്വതന്ത്രസ്ഥാനാര്‍ഥിക്ക് ലഭിക്കും. ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനും സ്വതന്ത്രര്‍ക്ക് ലഭിക്കില്ല. 190 ചിഹ്നങ്ങളാണ് ഇക്കുറി സ്വതന്ത്രര്‍ക്കായി അനുവദിച്ചിരിക്കുന്നത്. ദേശീയപാര്‍ട്ടികളുടെ ആറും സംസ്ഥാനപാര്‍ട്ടികളുടെ ആറും ഉള്‍പ്പെടെ 202 ചിഹ്നങ്ങളാണ് സ്ഥാനാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
പഴയകാല ബേബിവാക്കര്‍ പട്ടികയില്‍ ഇടംപിടിച്ചു. ബൊക്കെ ഒരു ചിഹ്നമല്ലാത്തതിനാല്‍ ക്വാളിഫ്ളവറിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകില്ല. കട്ടില് ചിഹ്നമാണെങ്കിലും കേരളത്തില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല കമ്മിഷന് പട്ടികയിലുള്ള ചിത്രം. അതുകൊണ്ടാകണം കേരളത്തിന് ഈ ചിഹ്നം അനുവദിച്ചിട്ടുമില്ല. ആപ്പിള്‍, കമ്മല്‍, അറക്കവാള്‍ എന്നിവ ചിഹ്നങ്ങളുടെ പട്ടികയിലുണ്ടെങ്കിലും കേരളത്തിലെ സ്വതന്ത്രര്‍ക്ക് ലഭിക്കില്ല. കംപ്യൂട്ടര്‍, ലാപ്ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍, പെന്‍ഡ്രൈവ്, സി.സി.ടി.വി. ക്യാമറ എന്നിവയും അവയുടെ ആദ്യകാല രൂപത്തില്‍ത്തന്നെയുണ്ട്.
ക്രിക്കറ്റ് ബാറ്റും ബാറ്ററും ഹോക്കി സ്റ്റിക്കുമൊക്കെ കായികവിഭാഗത്തില്‍നിന്നുണ്ട്. ബ്രെഡും കേക്കും ഭക്ഷണംനിറച്ച പ്ലേറ്റും പച്ചമുളകും ചക്കയുമൊക്കെ ചിഹ്നമാണ്. നഗരവാസികളും പഴയകാല മൈക്കും പാന്റുമൊക്കെ ചിഹ്നങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴും തുടരുന്നുമുണ്ട്. പല ചിഹ്നങ്ങളും കമ്മിഷന് അനുവദിച്ചതരത്തില്‍ വരച്ചൊപ്പിക്കുകയെന്നത് വെല്ലുവിളിയാണെന്ന് ചുവരെഴുത്തുകാര്‍ പറയുന്നു.