മാന്നാറിൽ യുവതിയെ കാണാതായ സംഭവത്തിൽ സെപ്റ്റിക്ക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. മൃതദേഹാവശിഷ്ടം പരിശോധനക്ക് അയക്കും. കലയെ കൊലപ്പെടുത്തി ഭർത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്.
15 വർഷം മുൻപാണ് കലയെ കാണാതായിരുന്നത്. കലയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ.പൊലീസിന് ലഭിച്ച ഊമക്കത്താണ് നിർണായക വിവരമായത്. കലയെ കൊന്നു മറവുചെയ്തെന്ന വിവരത്തെത്തുടർന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്.ദിവസങ്ങൾക്ക് മുമ്പ് കലയെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് തുടർച്ചയായി ഊമക്കത്ത് ലഭിച്ചതോടെയാണ് കേസിൽ അന്വേഷണം വീണ്ടും സജീവമാകുന്നത്. സംഭവത്തില്‍ അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.