തമിഴ്നാട്ടിലും വിപുലമായി
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷിക്കുമെന്ന് സ്റ്റാലിന്, അരുവിക്കുറ്റിയില്‍ പെരിയോറിന് പുതിയ സ്മാരകം, വൈക്കത്ത് എട്ട്കോടി ചെലവില്‍ സ്മാരകം പുതുക്കും; വൈക്കം അവാര്‍ഡ് എന്ന പേരില്‍ പുരസ്കാരം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി
ചെന്നൈ: തമിഴ്നാട്ടിലും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ തമിഴ്നാട് സര്‍ക്കാര്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നിയമസഭയിൽ പ്രഖ്യാപിച്ചു.
2023 നവംബര്‍ 29 ന് തമിഴ്നാട് സര്‍ക്കാര്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്നും സ്റ്റാലിന് അറിയിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള നേതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിക്കും. വൈക്കം അവാര്‍ഡ് എന്ന പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. തമിഴ്നാടിന് പുറത്ത് പിന്നാക്കക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് സമൂല മാറ്റം ഉണ്ടാക്കാന്‍ സാധിച്ചവരെ കണ്ടെത്തിയാണ് അംഗീകാരം നല്‍കുക. സാമൂഹിക നീതി ദിനമായ സെപ്തംബര്‍ 17 നാണ് അവാര്‍ഡ് കൈമാറുക.
വൈക്കം സത്യാഗ്രഹ സമര നേതാവായ പെരിയോര്‍ ഇ വി രാമസ്വാമി നായക്കറുടെ സ്മരണാര്‍ത്ഥം അരുവിക്കുറ്റിയില്‍ സ്മാരകം പണിയുമെന്നും പ്രഖ്യാപിച്ചു. സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് തന്തൈ പെരിയോറെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചത് അരുവിക്കുറ്റി എന്ന സ്ഥലത്തെ ജയിലില്‍ ആയിരുന്നു. സത്യാഗ്രഹ സ്മരണാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കാനുള്ള നീക്കങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നടത്തും. ഇതിന് പുറമെ കോട്ടയം വൈക്കത്ത് പെരിയാറിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച സ്മാരകം 8.14 കോടി ചെലവില്‍ പുതുക്കി പണിയുമെന്നും പ്രഖ്യാപിച്ചു.
സര്‍വ്വകലാശാലകളും കോളേജുകളും കേന്ദ്രീകരിച്ച് സെമിനാര്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്. സക്കൂള്, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കുവെച്ച് ക്വിസ്സ്, പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കും. വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 64 പേജുള്ള പുസ്തകം തമിഴ്നാട് ടെക്സ്റ്റ്ബുക്ക് ആന്റ് എഡ്യൂക്കേഷനല്‍ സര്‍വ്വീസ് കോര്പ്പറേഷന് അച്ചടിച്ച് പുറത്തിറക്കുമെന്നും സ്റ്റാലിന് സഭയില്‍ അറിയിച്ചു