പൊതു വേദിയില്‍ പത്താം ക്ലാസുകാരിയെ അപമാനിച്ചെന്ന വിവാദത്തില്‍ ന്യായീകരണവുമായി മുതിര്‍ന്ന സമസ്ത നേതാക്കള്‍. പെണ്‍കുട്ടികളെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ ഗുണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളെ പ്രതിരോധിച്ച സമസ്ത നേതാക്കള്‍. വേദിയില്‍ വരുന്ന പെണ്‍കുട്ടികളുടെ ലജ്ജ കണക്കിലെടുത്താണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് എന്നും അവകാശപ്പെട്ടു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, വിവാദത്തിന് തുടക്കമിട്ട പരാമര്‍ശം നടത്തിയ എംടി അബ്ദുള്ള മുസ്ലിയാര് എന്നിവര്‍ നടപടികളെ ന്യായീകരിച്ചത്.
പെണ്‍കുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിര്‍ത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കില്‍ പുരസ്കാരം നല്‍കില്ലായിരുന്നു. പെണ്കുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരിക്കുന്നത്.
പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാര് പറഞ്ഞു. പെണ്‍കുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഇറക്കി വിട്ടതെന്നാണ് സമസ്തയുടെ പുതിയ വിശദീകരണം. സമസ്തയുടെ നിലപാടുകള്‍ കാലോചിതമായി പരിഷ്കരിച്ചവയാണെന്നും ബാലാവകാശ കമ്മിഷന്റെ കേസിനെ നിയമപരമായി നേരിടുമെന്നും സമസ്ത വ്യക്തമാക്കി.
സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാര് പറഞ്ഞിട്ടില്ല. വിലക്ക് ആണെങ്കില്‍ വേദിയില്‍ കയറാന്‍ പാടില്ലെന്ന് പറയണം. അത് പറഞ്ഞിട്ടില്ല. വേദിയിലെത്തിയ കുട്ടിയ്ക്ക് പുരസ്കാരം നല്കി. അപ്പോള്‍ ഈ കുട്ടിയുടെ മുഖത്ത് നോക്കിയപ്പോള്‍ കുട്ടിക്ക് ഉസ്താദുമാര്‍ ഇരിക്കുന്ന സദസിലേക്ക് കടന്നു വരാന്‍ ലജ്ജയുണ്ടെന്ന് മനസിലായി. അതിനാലാണ് അത്തരം ഒരു പ്രതികരണം ഉണ്ടായത് എന്നായിരുന്നു വിഷയം വിശദീകരിച്ച സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിഷയത്തെ വിശദീകരിച്ചത്.
വിവാദത്തില്‍ സമസ്ത സെക്രട്ടറിയെ പിന്തുണച്ച് സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി, വര്‍ക്കിങ് സെക്രട്ടറി, സെക്രട്ടറി എന്നിവര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മതപണ്ഡിതനെ ഒറ്റപ്പെടുത്തുന്നത് ചെറുക്കും. പെണ്‍കുട്ടികളെ പരപുരുഷന്മാര്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പറയുന്നത് സ്ത്രീ സംരക്ഷണത്തിനാണ്. ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഹിജാബ് നിയമം ഉള്ളിടത്ത് പീഡനമില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതികരിച്ചിരുന്നു.
പെണ്‍കുട്ടിയെ വിലക്കിയ സംഭവം മതനിയമമാണെന്ന് സുന്നി യുവജനസംഘം നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. അന്യ സ്ത്രീ പുരുഷന്മാര് തമ്മില്‍ ഇടകലരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിന്റെ മതതാത്പര്യം. ആര് അപരിഷ്കൃതം എന്ന് വിളിച്ചാലും ഇതാണ് മതനിയമം എന്ന് അഭിമാനത്തോടെ പറയും. മതപണ്ഡിതര്‍ വിശ്വാസികള്‍ക്കിടയില്‍ നടത്തുന്ന ഉദ്ബോധനങ്ങളും ശാസനകളും പുറമെയുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാവുക സ്വാഭാവികമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പെരിന്തല്‍മണ്ണയില്‍ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ സമസ്ത നേതാവ് എതിര്‍പ്പുന്നയിച്ചതാണ് വിവാദമായത്. സംഭവത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.