എ.കെ.ജി സെന്ററിലെ ഡിപ്പാര്‍ട്ട്മെന്റുകളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സര്‍വകലാശാലാ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കമല്ല പ്രതിപക്ഷത്തിന്റെ പ്രശ്നം. ഇരുവരും തമ്മിലുള്ള തര്‍ക്കം മുന്‍പും ഉണ്ടായിട്ടുണ്ട്. അത് ഒത്തു തീര്‍പ്പിലെത്തിക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ ഇടനിലക്കാരുമുണ്ട്. നാളെ ഇവര്‍ വീണ്ടും സെറ്റിലാകുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ വിഷയം അതല്ല.
സര്‍വകലാശാലകളുടെ അക്കാദമിക്- ഭരണപരമായ കാര്യങ്ങളില്‍ സി.പി.എം നിരന്തരമായി ഇടപെടുകയാണ്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ഇക്കാര്യം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ യു.ജി.സി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് നിയമനങ്ങള്‍ നടത്തിയത്. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം നിയമ വിരുദ്ധമാണ്.
നിയമ വിരുദ്ധമായ സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് മേലൊപ്പ് ചാര്‍ത്തികൊടുക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. മുഖ്യമന്ത്രിക്ക് കൊടുത്ത കത്തില്‍ പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. ഇനി അത് തിരുത്താനുള്ള നടപടികളിലേക്ക് ഗവര്‍ണര്‍ കടക്കണം.
കാലടി സര്‍വകലാശാല വി.സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി. അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് പ്രതിഭാശാലികളായ ഉദ്യോഗാര്‍ഥികള്‍ പോലും അപേക്ഷിക്കുന്നില്ല. ഏത് ഒഴിവ് വന്നാലും സി.പി.എം നേതാവിന്റെ ബന്ധുവിന് റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാം.
ആരോപണവിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. സര്‍വകലാശാലകളെ എ.കെ.ജി സെ്ന്ററിന്റെ ഡിപ്പാര്‍ട്ട്മെന്റുകളാക്കാന്‍ അനുവദിക്കില്ല. അതിനെതിരെ സമരവുമായി യു.ഡി.എഫ് രംഗത്തിറങ്ങും. തെറ്റ് ചെയ്താല്‍ ഗവര്‍ണറെയും വിമര്‍ശിക്കും. ഗവര്‍ണറും വിമര്‍ശനത്തിന് അതീതനല്ലെന്നും വി.ഡി സതീശന് പറഞ്ഞു.