കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ നര്‍ത്തകി മന്‍സിയക്ക് വേദിയൊരുക്കി നല്കി ഡിവൈഎഫ്ഐ. നൃത്തപരിപാടി അവതരിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങള്‍ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലാണ് മന്‍സിയക്കായി വേദിയൊരുക്കിയത്. നൃത്ത പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്തു.
ആയിരങ്ങളാണ് മന്‍സിയയുടെ നൃത്ത പരിപാടി കാണാനായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച സാംസ്കാരിക സദസിലേക്ക് എത്തിയത്. കലയ്ക്ക് മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ സാംസ്കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ശാസ്ത്രീയ നൃത്തരൂപങ്ങള്‍ സ്വായത്തമാക്കിയത് കൊണ്ട് മത യഥാസ്ഥിതികരില്‍ നിന്ന് നേരത്തേ കനത്ത എതിര്‍പ്പുകള്‍ മന്‍സിയ നേരിട്ടുണ്ട്.
സാമൂഹ്യ പരിവര്‍ത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. അന്ധവിശ്വാസങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റണമെന്നും ഡിവൈഎഫ്ഐ നേരത്തെ പറഞ്ഞിരുന്നു.
ഹൈന്ദവരായ കലാകാരന്മാര്ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായിയാണ് പത്രപരസ്യം എന്നായിരുന്നു സംഭവത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്റെ വിശദീകരണം. പരിപാടിക്കായി എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നര്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടന്നത്. ആചാരനുഷ്ടാനങ്ങള്‍ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നുമായിരുന്നു അദ്ദേഹം നടത്തിയ പ്രതികരണം.
ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. ഇരിങ്ങാലക്കുടയില്‍ നടന്ന സാംസ്കാരിക സദസില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറി വി കെ സനോജ്, പ്രസിഡന്റ് എസ് സതീഷ്, കവി പിഎന്‍ ഗോപീകൃഷ്ണന്, എഴുത്തുകാരി രേണു രാമനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.