ഡാം സുരക്ഷാ ബില്‍ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. നിയമം നിലവില്‍ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വഹിക്കും. ദേശീയ അതോറിറ്റിക്ക് കീഴില്‍ സംസ്ഥാനതല സമിതികളും ഉണ്ടാകും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ബില്‍ രാജ്യസഭയിലും പാസാക്കിയത്.
അതേസമയം, കേരളവും തമിഴ്നാടും ഉള്‍പ്പെടെ ബില്ലിനെ എതിര്‍ത്തിരുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍ ഡാമില്‍ ഒരു വൈദ്യുതി കണക്ഷന് വേണമെങ്കില്‍ പോലും സുപ്രീം കോടതിയില്‍ പോകേണ്ട അവസ്ഥയ്ക്ക് ഒരു മാറ്റം വരണ്ടേ എന്നായിരുന്നു കേന്ദ്ര ജല്‍ശക്തി മന്ത്രിയുടെ ചോദ്യം.
പതിനഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയില്‍ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്റെ പരിധിയില്‍ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകള്‍ ഉള്‍പ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകള്‍ ഇനി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാകും. മുല്ലപ്പെരിയാര്‍ തല്ക്കാലം സുപ്രിംകോടതി മേല്‍നോട്ടത്തില്‍ തുടരുമെങ്കിലും ഭാവിയില്‍ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലേക്ക് തന്നെ വരാനാണ് സാധ്യത.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു. അതേസമയം ബിജെഡി, അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമന്ന പ്രതിപക്ഷ പ്രമേയവും തള്ളി.