കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്റ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍ വാസവന്. വീട് തിരിച്ചു നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സഹകരണമന്ത്രി വി എന്‍ വാസവന് വ്യക്തമാക്കി. റിസ്ക് ഫണ്ടില്‍ നിന്ന് ഇതിന് ആവശ്യമായ തുക നല്‍കാനാണ് തീരുമാനം. സഹകരണ വകുപ്പ് ജോയിന്‍ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തി. സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കും. കോടതി ഉത്തരവുപ്രകാരമാണ് ജപ്തി ഉണ്ടായത് എന്നും മന്ത്രി വിശദീകരിച്ചു.
തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റേതാണ് ജപ്തി നടപടി. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു. ജപ്തിയെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയിലാണ്. മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിന് പുറത്ത് നില്‍ക്കുന്നത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്. ഉടുതുണിയും ഭക്ഷണ സാധനങ്ങളും വീടിനുള്ളിലാക്കി സീല്‍ ചെയ്തു. തിരിച്ചടവ് മുടങ്ങിയതോടെ പലിശയുള്‍പ്പെടെ അഞ്ചു ലക്ഷം രൂപ തിരിച്ചടിക്കാനുണ്ടെന്ന് കാട്ടി ബാങ്ക് ജപ്തി ചെയ്യുകയായിരുന്നു.
വീട്ടുപണിചെയ്താണ് ഓമന കുടുംബം പോറ്റുന്നത്. മകന് മഹേഷ് വെല്‍ഡിങ് തൊഴിലാളിയാണ്. മൂത്തമകന് ഗിരീഷ് സ്ഥലത്തില്ലായിരുന്നു. ഓമനയും മഹേഷും തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് വീട് സീല്ചെയ്തതായി കണ്ടത്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ രാത്രി വൈകിയും ഇരുവരും വീടിനു മുന്നില്‍ തുടര്‍ന്നു. വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ സീല്‍ ചെയ്തിരുന്നു.
അര്‍ബുദ രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയായിരുന്നു ബാങ്കില്‍ നിന്ന് ഓമന വായ്പയെടുത്തത്. ഭര്‍ത്താവ് പിന്നീട് മരിച്ചു. ഒന്നരലക്ഷം രൂപ പിന്നീട് തിരിച്ചടച്ചെങ്കിലും അത് പലിശയിനത്തിലാണ് കണ്ക്കാക്കിയത്. മൂന്ന് സെന്റ് പുരയിടത്തിലെ വീടാണ് ജപ്തിചെയ്തത്.