ഷിരൂരില്‍ അര്ജുൻ ഉള്‍പ്പെടെ കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാകുന്നു.അടുത്ത മൂന്ന് ദിവസത്തേക്ക് ഉത്തര കന്നഡ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് ഷിരൂരിൽ തിരച്ചിൽ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും. ഉത്തരകന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്നു ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം.
ഡ്രഡ്ജര്‍ കമ്പനിയുട ഡൈവര്‍മാരും നാവികേസനയുടെ ഡൈവര്‍മാരും പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുന്നതും മഴയെ തുടര്‍ന്ന് തടസപ്പെടാൻ സാധ്യതയുണ്ട്. നിലവില്‍ ഡ്രഡ്ജിങ് കമ്പനിക്ക് പുറമെ നാവിക സേനയുടം സ്ഥലത്തെത്തിയിട്ടുണ്ട്. നാവിക സേന നടത്തിയ തെരച്ചിലിൽ ടവറിന്റെ ഭാഗം പുഴയിൽ നിന്ന് എടുത്തു. മണ്ണിടിച്ചിലിൽ ഇലക്ട്രിക് ടവര്‍ പൊട്ടി വീണിരുന്നു. ഇതിന്റെ ഭാഗമാണ് ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്തത്. നിലവില്‍ നാവിക സേനയും ഡ്രഡ്ജിങ് കമ്പനിയും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്.