ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ അപകടത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ എക്സിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. 285 എക്സ് പോസ്റ്റുകൾ നീക്കം ചെയ്യാൻ ആണ് ആവശ്യപ്പെട്ടത്. കേന്ദ്ര റെയിൽവേ മന്ത്രാലയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ പൊതുജനങ്ങളെ അസ്വസ്ഥപ്പെടുത്തുമെന്നും, റെയിൽവേ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 15ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കിനിടയാക്കിയിരുന്നു. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം എക്സിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഐടി നിയമം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എക്സിന് നോട്ടീസ് നൽകിയിരിക്കുന്നത്. പോസ്റ്റുകൾ നീക്കം ചെയ്യാൻ എക്സിന് 36 മണിക്കൂർ സമയം കേന്ദ്രം നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് റെയിൽവേയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ കണ്ടെത്തിയാൽ സമൂഹമാധ്യമങ്ങൾക്ക് നോട്ടീസ് അയക്കാൻ റെയിൽവേ മന്ത്രാലയത്തിന് അധികാരം നൽകിയത്. ജനുവരിയിൽ ഇത്തരത്തിൽ പോസ്റ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇൻസ്റ്റാഗ്രാമിനും യൂട്യൂബിനും നോട്ടീസ് നൽകിയിരുന്നു. ഇതിന് ശേഷമാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ അപകടവുമായി ബന്ധപ്പെട്ട് എക്സിന് നോട്ടീസ് അയച്ചിരിക്കുന്നത്.പോസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 79(3)(ബി) പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് നീക്കം ചെയ്യൽ നോട്ടീസ് നൽകാൻ റെയിൽവേ മന്ത്രാലയം അതിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റിക്ക് (റെയിൽവേ ബോർഡ്) അധികാരം നൽകിയത് ഡിസംബർ 24-നായിരുന്നു. മുമ്പ്, ഐടി മന്ത്രാലയത്തിൻ്റെ സെക്ഷൻ 69 എ ബ്ലോക്കിംഗ് കമ്മിറ്റി വഴിയാണ് ഇത്തരം നോട്ടീസുകൾ അയച്ചിരുന്നത്.