പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്ക് കാരണം ഞായറാഴ്ച വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത് .പ്രയാഗ്രാജിലെ 300 കിലോമീറ്ററോളം നീളുന്ന റോഡുകൾ ഇപ്പോൾ വാഹന പാർക്കിങ്ങിനുള്ള ഇടമായി മാറിയിരിക്കുകയാണ്.”ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്” എന്നാണ് നെറ്റിസൺസ് ഇതിനെ വിശേഷിപ്പിച്ചത്. പ്രയാഗ്രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങളാണ് മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നത്.
തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി കട്നി ജില്ലയിലെ പോലീസ് അറിയിച്ചിട്ടുണ്ട്, അതേസമയം മൈഹാർ പോലീസ് യാത്രക്കാരോട് കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോകാനും അവിടെ തന്നെ തുടരാനും ആവശ്യപെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ കട്നി, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിരയാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, 200-300 കിലോമീറ്ററോളം ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രയാഗ്രാജിലേക്ക് പോകുന്നത് അസാധ്യമാണെന്നാണ് പൊലിസ് പറയുന്നത്.
‘ഞായറാഴ്ച ഉണ്ടായ തിരക്ക് വലിയ ഗതാഗതക്കുരുക്കിന് കാരണമായി ,സ്ഥിതിഗതികൾ രണ്ട് ദിവസത്തിനുള്ളിൽ നിയന്ത്രവിധേയമാകും , പ്രയാഗ്രാജ് ഭരണകൂടവുമായി ചേർന്ന് മധ്യപ്രദേശ് പൊലിസ് വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നും’ ഇൻ ചാർജ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (രേവ സോൺ) സാകേത് പ്രകാശ് പാണ്ഡെ അറിയിച്ചു.