പത്തനംതിട്ട: മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തില്‍ എസ്പിയുടെ കീഴില്‍ രണ്ട് ഡിവൈഎസ്പിമാരുള്ള പ്രത്യേക അന്വേഷണ സംഘം.കൊലപാതകത്തിന് പിന്നില്‍ വൻ ആസൂത്രണം നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി യിരുന്നു. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളില്‍ ജോര്‍ജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്.
കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തി. കട പൊലീസ് സീല്‍ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് കാണാതായിട്ടുണ്ട്.
മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോര്‍ജ്. എല്ലാ ദിവസവും ആറ് മണിക്ക് ജോര്‍ജ് കടയടച്ചുപോകാറാണ് പതിവ്. കൊച്ചുമകനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.