കൊടുവള്ളി: ബിഹാര്‍ സ്വദേശിയായ തൊഴിലാളി അലി അക്ബറിനെ (23) ബൈക്കില്‍ വലിച്ചിഴച്ച പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കാക്കൂര്‍ രമല്ലൂര്‍ സ്വദേശികളായ മഞ്ഞളാംകണ്ടി മീത്തല്‍ ഷംനാസ് (23), കുന്നുമ്മല്‍താഴം സനു കൃഷ്ണ (18) എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് കാക്കൂരില്നിന്നാണ് ഇരുവരേയും കൊടുവള്ളി പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്യലിനുശേഷം ശനിയാഴ്ച വൈകീട്ട് ഇവരെ സംഭവം നടന്ന എളേറ്റില്‍ വട്ടോളിയിലെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
എളേറ്റില്‍ ഇയ്യാട് റോഡിൽ ബുധനാഴ്ച വൈകീട്ട് ആറരയോടെആയിരുന്നു സംഭവം. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിനോട് ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടുകയും ബൈക്കിൻ്റെ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം ബൈക്ക് മുന്നോട്ടെടുക്കുകയുമായിരുന്നു. എന്നാൽ ബൈക്കില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന അലി അക്ബറിനെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്.
എന്നാൽ ബൈക്കിൻ്റെ പിന്നിലിരുന്നയാൾ മൊബൈല്‍ ഫോണും ആയിട്ട് റോഡിലേക്ക് തെറിച്ചു വീണെങ്കിലും ഇയാളെ പിടികൂടാനായില്ല. മൊബൈൽ ഫോൺ നാട്ടുകാര്‍ കൊടുവള്ളി പൊലീസിന് കൈമാറി. തുടര്‍ന്നാണ് പ്രതികള്‍ പൊലീസ് പിടിയിലാവുന്നത്.