ബലാത്സംഗ കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷ് പരാതിക്കാരിക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം അഭിഭാഷകന് കൈമാറി. എംഎൽഎ ബോഡ് അഴിച്ച് വച്ച് അതിരാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയാണ് മുകേഷ് അഭിഭാഷകനെ കണ്ടത്. മുകേഷ് അഭിഭാഷകനുമായി ഒന്നരമണിക്കൂർ കൂടിക്കാഴ്ച നടത്തി. മുകേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അഡ്വ. ജിയോ പോൾ പറഞ്ഞു.
ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. ലൈംഗിക പീഡനം നടന്നിട്ടില്ല ആരോപണം മാത്രമാണെന്നും അന്വേഷണം സത്യസന്ധമായി നടക്കട്ടെയെന്നും അഭിഭാഷകൻ പറഞ്ഞു. മുകേഷ് കൈമാറിയ രേഖകൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുകേഷ് തിരുവനന്തപുരത്തേക്ക് മടങ്ങി.കേസിൽ പ്രതിയായ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹിയായിരുന്ന വി എസ് ചന്ദ്രശേഖരന്റെയും അറസ്റ്റ് സെപ്റ്റംബർ 3 വരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു. മുകേഷ് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ മൊഴിനൽകിയ ആലുവ സ്വദേശിയായ പരാതിക്കാരിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. ആരോപണങ്ങൾ ഉറച്ച് നിൽക്കുന്നതായി ആവർത്തിച്ചു.