സംസ്ഥാന സർക്കാർ പ്രതിനിധി ഗവർണറുടെ യാത്ര അയക്കാൻ പോകാത്തത് ലജ്ജാകരമെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിന്റെ ആഥിത്യ മര്യാദയ്ക്ക് വിരുദ്ധമാണ്. ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിച്ചത് ഭരണഘടന അനുസൃതമായാണ്. കേരള സർക്കാർ സാമാന്യ മര്യാദ പോലും കാട്ടിയില്ല. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും വി മുരളീധരൻ വ്യക്തമാക്കി.
കോൺഗ്രസിൻ്റെ ജമാഅത്തെ ഇസ്ലാമി ബന്ധം രഹസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുമായും മുസ്ലിം ഭീകരവാദ സംഘടനകളുമായും ഒളിഞ്ഞും തെളിഞ്ഞും ബന്ധം വെക്കുന്നത് പുതിയ കാര്യമല്ല. ജമാഅത്തെ ഇസ്ലാമി ബന്ധം കോൺഗ്രസ് നേതാക്കൾ പരസ്യമാക്കിയത് നന്നായെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു കുടുംബത്തിന് പുറത്തുള്ള നേതാക്കളെ കോൺഗ്രസ് ആദരിച്ചിട്ടില്ലെന്നും ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസിന്റെ വീഴ്ചകൾ മറയ്ക്കാനാണ്. നരസിംഹ റാവുവിന്റെയും പ്രണബ് മുഖർജിയുടെയും കാര്യങ്ങൾ മുന്നിലുണ്ട്. കോൺഗ്രസ് ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് അവർ പറയട്ടെ. സ്മാരകത്തിന് അനുയോജ്യമായ സ്ഥലം നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചതാണെന്നും വി മുരളീധരൻ പറഞ്ഞു.
ഗവർണർ സ്ഥാനം ഒഴിയുമ്പോഴും സർക്കാരിന്റെ അനിഷ്ടം തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറേ കാണാൻ എത്തിയില്ല. സൗഹൃദ സന്ദർശനത്തിനു പോലും തയ്യാറാകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. ചീഫ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥർ ഗവർണർക്ക് ആശംസ നേരാൻ എത്തിയിരുന്നു.
സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. രാവിലെ പതിനൊന്ന് മണിയോടെ ഡൽഹിയിലേക്ക് തിരിക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവർണർ കേരളത്തിൽ നിന്നും യാത്രയാകുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ മരണത്തെ തുടർന്നുള്ള ദുഖാചരണത്തിന്റെ ഭാഗമായി രാജ്ഭവനിൽ നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു.