തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കോഴ ആരോപണം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്.
വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്ന് തോമസ് കെ തോമസ് ആരോപിക്കുന്നു. മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു എന്ന കാര്യം തോമസ് കെ തോമസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ് അറിയിച്ചു. മൂന്ന് മണിക്കുള്ള വാര്‍ത്താ സമ്മേളനത്തില്‍ എല്ലാം വെളിപ്പെടുത്തും. 50 കോടി കൊടുത്തു വാങ്ങാന്‍ അത്ര വലിയ അസറ്റാണോ ആന്റണി രാജുവെന്നും തോമസ് കെ തോമസ് ചോദിച്ചു.
ആരോപണം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി കോവൂര്‍ കുഞ്ഞുമോനെ വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. ആരോപണം മുഖ്യമന്ത്രിക്ക് മുന്നില്‍ കോവൂര്‍ നിഷേധിച്ചു. എന്നാല്‍ ആന്റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചു. വാര്‍ത്ത നിഷേധിക്കുന്നില്ല എന്ന് ആന്റണി രാജു 24 നോടും പ്രതികരിച്ചു. താന്‍ പ്രതികരിക്കേണ്ട സമയമായില്ലെന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നുമാണ് ആന്റണി രാജുവിന്റെ പക്ഷം.