എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലൻസ് കൂടുതൽ സമയം തേടിയത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും 45 ദിവസത്തെ സാവകാശം കൂടി വേണമെന്ന് അന്വേഷണസംഘം കോടതി അറിയിച്ചു. ആവശ്യം അംഗീകരിച്ച കോടതി മെയ് ആറിന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ കഴിഞ്ഞദിവസം സർക്കാരിന് കൈമാറിയിരുന്നു. ഇതിൽ സർക്കാർ തീരുമാനമെടുത്ത ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. അതേസമയം, നിയമപ്രശ്നങ്ങൾ ഒഴിഞ്ഞാൽ പൊലീസ് മേധാവി പദവിയിലേക്ക് എത്താനുള്ള വഴി എം ആർ അജിത് കുമാറിന് മുന്നിൽ തെളിയും.
എഡിജിപി എം ആർ അജിത്കുമാറിന് വീഴ്ചയുണ്ടായോയെന്ന് സ്ഥിരീകരിക്കാനായി റവന്യൂമന്ത്രി കെ രാജന്റെ മൊഴിയെടുക്കും. പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ വിളിച്ചപ്പോൾ ഫോണ്‍ എടുത്തില്ലെന്ന മന്ത്രിയുടെ ആക്ഷേപം കേന്ദ്രീകരിച്ച് മൊഴിയെടുക്കാനാണ് ഡിജിപിയുടെ തീരുമാനം.മൊഴി നൽകുമെന്നും,അന്വേഷണം ഇഴയുന്നതായി അഭിപ്രായം ഇല്ലെന്നും കെ രാജൻ പ്രതികരിച്ചു.
എന്നാൽ അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് ക്ളീന്‍ ചീറ്റ് നല്‍കിയതോടെ എംആര്‍ അജിത്കുമാറിന് ഇനിയുള്ള തലവേദന തൃശൂർ പൂരം കലക്കലാണ്.പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും അജിത്കുമാര്‍ എടുത്തില്ലെന്ന് കെ രാജന് ആരോപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പടെ പൂരം നടത്തിപ്പിലെ പൊലീസ് ഇടപാടിനെക്കുറിച്ച് അറിയാനാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്.