മലപ്പുറം കല്പകഞ്ചേരിയിലെ അറുപത്തിയെട്ടുകാരനായ മുന്‍ ജനപ്രതിനിധിയെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതി റിമാന്‍ഡില്‍ കഴിയുന്ന തിരൂര്‍ സബ് ജയിലില്‍ വെച്ചു ബഹളം വെക്കുകയും പരസ്പര ബന്ധമില്ലാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്തതോടെയാണ് തിരൂര്‍ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നാലകത്ത് നിഷാദിനെ(36) മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.
കേസില്‍ ഹണിട്രാപ്പ് നടത്തിയ നിഷാദിന്റെ ഭാര്യയും വ്ളോഗറുമായ റാഷിദ(30)ക്കു ആറുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാല് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമാനമായാണ് ഭര്‍ത്താവും ജയിലില്‍ നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്നതെന്ന സംശയവും പോലീസിനുണ്ട്. എന്നാല്‍ സബ് ജയിലില്‍ ബഹളം വെച്ചതിനാല്‍ തന്നെ ഇതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നതിനാലാണ് സബ്ജയില്‍ അധികൃതര്‍ പ്രതിയെ കുതിരവട്ടത്തേക്കു കൊണ്ടുപോയത്. ഇതുസംബന്ധിച്ചു മുമ്പു നടത്തിയ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മലപ്പുറം കല്പകഞ്ചേരിയിലെ അറുപത്തിയെട്ടുകാരനായ മുന്‍ ജനപ്രതിനിധിയെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ കൈക്കലാക്കിയ വ്ളോഗറും ഭര്‍ത്താവും പണം ആവശ്യപ്പെട്ടത് ഹോട്ടല്‍ ബിസിനസ്സ് തുടങ്ങാനാണെന്നും പറഞ്ഞായിരുന്നു. എന്നാല്‍ 23 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിന്നീട് നയിച്ചത് ആഡംബര ജീവിതമായിരുന്നു.
68കാരനെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയതു ഇവര്‍ താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റില്‍ എത്തിച്ചുതന്നെയായിരുന്നു. ഇവിടെയായിരുന്ന ദമ്പതികളുടെ താമസം. പിന്നീട് അറസ്റ്റിലാവുന്നതിന്റെ ഒരാഴ്ച്ചമുമ്പാണ് ആലുവയിലെ ഫ്ളാറ്റ് ഒഴിവാക്കി തൃശൂരില്‍ വാടക വീട് എടുത്തത്. എണ്ണായിരം രൂപയാണ് തൃശൂരില്‍ ഇവര്‍ താമസിക്കുന്ന വീടിന്റെ വാടക. പേരിന് വ്ലോഗുണ്ടെങ്കിലും ഇതില്‍നിന്നും കാര്യമായ വരുമാനമൊന്നും ഇല്ലെന്നും ഏതെങ്കിലും വിധത്തില്‍ പണം സമ്പാദിച്ച് നല്ല രീതിയില്‍ ജീവിക്കണമെന്ന് ദമ്പതികള്‍ തീരുമാനിച്ചിരുന്നതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനാണ് 68കാരനെതന്നെ കരുവാക്കിയത്. സാമ്പത്തികമായി ഉന്നതയിലുള്ള ഇദ്ദേഹത്തെ അങ്ങോട്ടുചെന്ന് പ്രലോഭിപ്പിച്ചാണ് റാഷിദ വശത്താക്കിയത്.
തങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസകരമായ അവസ്ഥയാണെന്നും ഭര്‍ത്താവ് ഹാട്ടല്‍ ബിസിനസ്സ് ആരംഭിക്കാനാണെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്. ആദ്യം കഴിയുന്ന രീതിയില്‍ ഇയാള്‍ സഹായം നല്‍കിയെങ്കിലും പിന്നീടാണിത് ചതിയാണെന്നും എത്ര നല്കിയാലും അവസാനിക്കാത്ത ചതിക്കുഴിയിലാണ് താന്‍ എത്തിയതെന്നും 68കാരനും മനസ്സിലായത്. പിന്നീട് ആലുവയിലെ ഫ്ലാറ്റില്‍ വെച്ച് തന്നോടൊപ്പം പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിത്തുടങ്ങി. ഒരു വര്‍ഷത്തോളമാണ് തവണകളായി 23ലക്ഷം രൂപ തട്ടിയെടുത്തത്.