തിരുവനന്തപുരം: 105ാം വയസ്സിലും പതിവ് തെറ്റിക്കാതെ കെ അയ്യപ്പൻപിള്ള വോട്ട് ചെയ്തു. കേരളത്തിൽ വോട്ടുരേഖപ്പെടുത്തുന്നു ഏറ്റവും പ്രായംകൂടിയ വോട്ടർമാരിൽ ഒരാളാണ് അയ്യപ്പൻപിള്ള.
പ്രായം തളർത്താത്ത മനസും ശരീരവുമായി അയ്യപ്പൻപിള്ള രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി. തിരുവനന്തപുരത്തെ തൈക്കാട് എൽപിഎസിലെ 100ാം നമ്പർ ബൂത്തിൽ ക്യൂ നിൽക്കാതെ തന്നെ വോട്ട് ചെയ്തു. മകൾക്കും മരുമകനുമൊപ്പമെത്തിയാണ് അയ്യപ്പൻപിളള വോട്ടുചെയ്തത്.
സ്വാതന്ത്ര സമര സേനാനിയായിരുന്ന അയ്യപ്പൻ പിള്ളയെ 1934ൽ ഗാന്ധിജിയാണ് പൊതുരംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. 1940ൽ കോൺഗ്രസ് സീറ്റിൽ വലിയശാലയിലെ ആദ്യ കൗൺസിലറായി. തെരെഞ്ഞെടുപ്പിനെ കുറിച്ച് അയ്യപ്പൻപിള്ളയ്ക്കുള്ളത് മങ്ങിയ ഓർമ്മകളാണ്.
ഏറ്റവും ഒടുവിൽ വഹിച്ച ലോ അക്കാദമി ചെയർമാൻ സ്ഥാനവും രാജിവച്ചശേഷം ഇപ്പോൾ തൈക്കാടുള്ള വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.