തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ സസ്പെൻഷൻ പ്രഖ്യാപിക്കാൻ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തദ്ദേശ മന്ത്രി എസി മൊയ്ദീൻ. ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് നഗരസഭാ ഉദ്യോഗസ്ഥരെ സസ്പെന്റെ ചെയ്തതായി എംവി ജയരാജൻ നേരത്തെ പറഞ്ഞത് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് എസി മൊയ്ദീന്റെ പ്രതികരണം. മൂന്നു പേരെയല്ല നാലു പേരെയാണ് സസ്പെന്റ് ചെയ്തത് എം വി ജയരാജൻ എന്താണ് പറഞ്ഞതെന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.
ആന്തൂർ നഗരസഭ ഭരണ സമിതി അംഗങ്ങൾ ഏതെങ്കിലും തലത്തിൽ ഇടപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുൻസിപ്പൽ ചെയർമാൻ എന്ന നിലയിൽ മാത്രമല്ല പി കെ ശ്യാമളയെ വർഷങ്ങളായി അറിയാം. അവര്‍ക്കെതിരെ എന്തെങ്കിലും പരാതികൾ ഉള്ളതായി തനിക്കറിയില്ല . രാഷ്ടീയക്കാർ ഭീഷണിപ്പെടുത്തിയെങ്കിൽ തെളിവുകൾ സാജന്റെ ബന്ധുക്കൾക്ക് പൊലീസിന് നൽകാമെന്നും മന്ത്രി പറഞ്ഞു.
സാജന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങലെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം കാര്യങ്ങൾ പൊലീസ് അന്വേഷിക്കണം. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു.