പാർട്ടി ഫണ്ട് തിരിമറിയിൽ സിപിഐഎം നേതാവ് പി.കെ ശശിക്ക് കെടിഡിസി ചെയർമാൻ സ്ഥാനവും നഷ്ടമാകും. പ്രാഥമിക അംഗത്വം മാത്രമുള്ള പി കെ ശശിക്ക് ഇനി സ്ഥാനത്ത് തുടരാനാകില്ല. കമ്മ്യുണിസ്റ്റ് ജീവിതശൈലിയല്ല പികെ ശശിയുടേതെന്നാണ് കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം.
സിപിഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ വിമർശിക്കുന്നു. എൻ എൻ കൃഷ്ണദാസ് ഒഴികെ എല്ലാവരും ശശിയെ കൈവിട്ടതോടെയാണ് നടപടിയിലേക്ക് എത്തിയത്.
അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തു.