ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തല പോയാലും വർഗീയതയോട് സമരസപ്പെടില്ല. ബി.ജെ.പി.യുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മധ്യസ്ഥ പണിയെടുക്കേണ്ട. കൂടുതൽ പ്രശ്നം ഇല്ലാതിരിക്കാൻ നിയമം പരിപാലിക്കുകയല്ലെ വേണ്ടത്.
ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന് പറഞ്ഞവർക്കൊപ്പമാണോ ചർച്ചയ്ക്ക് ഇരിക്കേണ്ടത്. നൈപുണ്യ കേന്ദ്രത്തിന് എതിരല്ല. പേരിനോടാണ് വിയോജിപ്പ്. ഹെഡ്ഗേവാറിൻ്റെ പേരിടാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടും. തനിക്കെതിരായ BJPയുടെ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി.
ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. അതേസമയം രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലേക്കുള്ള പ്രകടനങ്ങൾ ഒഴിവാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. ബിജെപി സിപിഎം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നു.