സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ ഡോ.ശശി തരൂരിന്റെ ലേഖനത്തിലെ കണക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെറ്റ് ബോധ്യപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേരളം വ്യാവസായിക സൗഹൃദമാക്കാനുള്ള പൂർണ്ണ പിന്തുന്ന നൽകുമെന്ന് വിഡി സതീശൻ പറഞ്ഞു. വ്യവസായ വളർച്ചയെന്നത് ഊതി വീർപ്പിച്ച കണക്കാണെന്നും തെറ്റായ കണക്കുകൾ കൊണ്ട് ഏച്ചുകെട്ടുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ കേരളം ഒന്നാമതെന്ന വാദം തെറ്റാണ്. 2021 മുതൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോകബാങ്ക് നിർത്തലാക്കിയെന്ന് വിഡി സതീശൻ പറഞ്ഞു. ജിഎസ്ടി രജിസ്ട്രഷൻ കൂടിയിട്ടില്ല. ചില്ലറമൊത്ത വില്പന കേന്ദ്രങ്ങളിൽ കൂടി വന്നതോടെ മാത്രമാണ് എംഎസ്എംഇ കൂടിയത്. സംസ്ഥാനത്തിന്റെ പരമ്പരാഗത വ്യവസായങ്ങൾ തകർച്ച നേരിടുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.
ശശി തരൂർ നേരത്തെ സിൽവർ ലൈനിനെ പിന്തുണച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യവും കണക്കുകൾ നിരത്തി താൻ തരൂരിനെ ബോധ്യപ്പെടുത്തും. ശശി തരൂർ വിഷയം വിവാദമാക്കി മാറ്റണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിക്കുകയാണ് എൽഡിഎഫ്. താൻ പറയുന്നത് സർക്കാറിനുള്ള മറുപടി. എല്ലാ വികസനങ്ങൾക്കെതിയും തടസ്സം നിന്നവരാണ് ഇടതുപക്ഷമെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കോവിഡ് കാലവുമായി താരതമ്യപ്പെടുത്തിയാണ് കേരളത്തിൽ സ്റ്റാർട്ട് അപ്പുകൾ കൂടിയെന്ന് അവകാശപ്പെടുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.