വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് ട്രാഫിക് പൊലീസ്. പത്തനംതിട്ട അടൂരിൽ കഴിഞ്ഞദിവസം ഓട്ടോമറിഞ്ഞ യാത്രക്കാരന് ജീവൻ നഷ്ടപ്പെടാൻ കാരണമായ കുഴിയാണ് പൊലീസ് ഇടപെട്ട് കോൺക്രീറ്റ് ചെയ്തത്. പൈപ്പ് അറ്റകുറ്റപ്പണി നടത്തി കുഴിയടയ്ക്കുന്നതിൽ ജലവകുപ്പ് പരാജയപ്പെട്ടതാണ് അടുത്തിടെ അപകടത്തിന് കാരണമായത്. അതേ സമയം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുഴിയടച്ചത്.
ശനിയാഴ്ച വൈകീട്ട് ഒമ്പത് മണിയോടെ അടൂർ എംസി റോഡിൽ മോഡേൺവേ പാലത്തിന് സമീപമായിരുന്നു അപകടം.കുഴിയടക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് പറഞ്ഞിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് പൊലീസ് തന്നെ മുന്നിട്ടിറങ്ങി കുഴി അടച്ചത്. പൊലീസ് സ്വന്തം ചെലവിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
റോഡിലെ വഴിയ കുഴിയിലേക്ക് വീണ് നിയന്ത്രണം വിട്ട് യാത്രക്കാരൻ ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോയിൽ നിന്നും വീണ് പന്നിവിഴ പുളിവിളയില്‍ പി.ജി. സുരേന്ദ്രന് (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ വൈഗയും ഓട്ടോറിക്ഷ ഡ്രൈവറും വലിയ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.