തിരുവനന്തപുരം: കാട്ടാക്കട കിള്ളിയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. കാട്ടാക്കട കിള്ളി കൊല്ലോട് തെക്കുംകര വീട്ടിൽ താജുദ്ധീൻ (48) ആണ് മരിച്ചത്.
രാവിലെ 9 30 മണിയോടെയാണ് അപകടം. കെട്ടിടത്തിലെ മുകൾ നിലകളിലേക്ക് പണി സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടിയുള്ള താൽകാലിക ലിഫ്റ്റിൽ കല്ലുകൾ ഇറക്കിയ ശേഷം സാധാനങ്ങള്‍ മാറ്റാനായി ഉപയോഗിച്ചിരുന്ന അർമ്മാന്‍ തിരികെ ലിഫ്റ്റിൽ കയറ്റുന്നതിനിടെ ലിഫ്റ്റ് താഴേക്കു ഇറങ്ങി.
ഇതോടെ ലക്ഷ്യം തെറ്റിയ അർമ്മാന്‍ ലിഫ്റ്റിന് ഇടയിലൂടെ താഴേക്കു പതിക്കുകയായിരുന്നു. താഴേക്ക് വീഴുന്ന അര്‍മ്മാന്‍ കണ്ട് തൊഴിലാളികൾ ഒച്ചവച്ച് ചിതറിയോടി.
ഇതേ സമയം ലിഫ്റ്റിന് താഴെയായി തടി ഉരുപ്പടികൾ മാറ്റുകയായിരുന്ന മഹീൻ, സുരേഷ്, രാജൻ എന്നിവർ ബഹളവും ശബ്ദവും നിലവിളിയും കേട്ട് ഓടി സമീപത്തെ മിക്സർ യൂണിറ്റിന് അടുത്തേക്ക് മാറിയെങ്കിലും താജുദ്ധീൻ ഓടി മാറുന്നതിനിടെ അർമ്മാന്‍ താജുദ്ധീൻറെ തലയിലും മുഖത്തും വീഴുകയായിരുന്നു.
ഉടനെ മറ്റ് തൊഴിലാളികൾ ഓടിയെത്തിയെങ്കിലും രക്തം വാർന്ന് അബോധാവസ്ഥയിലായ താജുദ്ധീൻ പത്ത് മിനിറ്റോളം അവിടെ കിടന്നു.
ഒടുവിൽ ശബ്ദം കേട്ട് പുറത്ത് നിന്നുള്ളവര്‍ ഓടിയെത്തി ബഹളം വച്ചതോടെയാണ് ആംബുലൻസ് എത്തിച്ച് ആദ്യം പങ്കജ കസ്തൂരിയിലും തുടർന്ന് എസ്കെ ആശുപത്രിയിലും ഇവിടെ നിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
എന്നാല്‍ താജുദ്ധീന്റെ ജീവൻ രക്ഷിക്കാനായില്ല. ഐഎൻറ്റിയുസി തൊഴിലാളിയാണ് താജുദ്ധീൻ. ഭാര്യ റുബീന, മക്കൾ അമീർ, തൗഫീഖ്.