ആലുവ യു സി. കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. രക്ഷപ്പെട്ട് തൊട്ടടുത്ത കടയിൽ ഓടി കയറി. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശി അലിയെന്നയാളാണ് അക്രമം നടത്തിയത്. കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ഇന്നലെ ആലുവ സർക്കാർ ആശുപത്രിയിൽ സഹോദരങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആശുപത്രി വാതിൽ ഇളകി വീണു. തിരുവാലൂര്‍ സ്വദേശികളായ രഞ്ജു, സഞ്ജു എന്നിവരാണ് മദ്യലഹരിയിൽ ആശുപത്രിയിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീടത് കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തത്.
ഇതിനിടയിലാണ് ആശുപത്രി വാതിൽ ഇളകി വീണത്. സംഭവത്തിൽ പരാതിയില്ലാത്ത പശ്ചാത്തലത്തിൽ ഇരുവരുടേയും പേരിൽ പൊലീസ് കേസെടുക്കാതെ വിട്ടു. പിന്നാലെയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. ഞായറാഴ്ച രാത്രി ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിക്ക് പുറത്ത് വെച്ച് ഇരുവരും തമ്മിൽ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. അതിനിടയിൽ പരിക്കേറ്റതോടെ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയിട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായി. കയ്യാങ്കളിക്കിടെയാണ് ആശുപത്രിയിലെ മുൻവശത്തെ വാതിൽ ഇളകി വീണത്.