കാസര്‍കോട്: കാസര്‍കോട് ഡോക്ടറില്‍ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. രാജസ്ഥാന് ജോധ്പൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജെന്‍വര്‍ (24) ആണ് പിടിയിലായത്. ഓണ്‍ലൈന്‍ പാർട് ടൈം ജോലി വാഗ്ദാനം ചെയ്താണ് പ്രതി പണം തട്ടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കാസര്‍കോട് സൈബർ ക്രൈം പൊലീസ് രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് പ്രതിയെ പിടിക്കൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിൽ കാസര്‍കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീദാസൻ എംവി, എഎസ് ഐ പ്രശാന്ത് , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് എന്നിവരാണ് പ്രതിയെ തേടി രാജസ്ഥനിൽ എത്തി ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കേരളത്തിൽ എത്തിച്ചത്. പ്രതിയെ തേടി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസത്തിൽ എത്തിയപ്പോൾ കുറ്റ കൃത്യത്തിന് ശേഷം താമസം മാറിയെന്ന് മനസിലായത്. വാടക വീട് അന്വേഷിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയതിൽ പ്രതിയുടെ അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.