ഓട്ടോറിക്ഷ തൊഴിലാളികളുമായുള്ള തർക്കത്തിൽ ഗതാഗത വകുപ്പ് നിലപാട് മയപ്പെടുത്തുന്നു. മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കും. ഓട്ടോ തൊഴിലാളി യൂണിയൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.
സ്റ്റിക്കർ പതിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാക്കൾ മന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഉത്തരവ് താൽക്കാലികമായി പിൻവലിക്കാൻ തീരുമാനമായത്. ഇക്കാര്യം നാളെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയെ അറിയിക്കും. ഇതിന് പിന്നാലെ ഓട്ടോ തൊഴിലാളികളുടെ പണിമുടക്കും പിൻവലിക്കും.
അതേസമയം, മാര്‍ച്ച് ഒന്ന് മുതലാണ് ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കി തുടങ്ങിയത്. എന്നാൽ, ഭൂരിപക്ഷ ഓട്ടോകളും സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മീറ്റർ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നായിരുന്നു ഓട്ടോ തൊഴിലാളി യൂണിയന്റെ നിലപാട്.