കോഴിക്കോട് താമരശ്ശേരിയിലെ ഷാനിദിൻ്റെ മരണം അമിത അളവിൽ ലഹരിമരുന്ന് ശരീരത്തിൽ എത്തിയതിനാലാണെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഷാനിദ് വിഴുങ്ങിയ രണ്ട് പാക്കറ്റുകളിൽ ഒന്ന് വയറ്റിൽ വച്ച് പൊട്ടിയിരുന്നു ഇത് ശരീരത്തിൽ ലയിച്ചതാണ് മരണത്തിന് കാരണമായത്.
താമരശ്ശേരി അമ്പായത്തോട് പള്ളിക്ക് സമീപത്ത് നടന്ന പൊലീസ് പരിശോധനയ്ക്കിടെയാണ് മൈക്കാവ് സ്വദേശിയായ ഷാനിദ്, കയ്യിൽ ഉണ്ടായിരുന്ന ലഹരിമരുന്ന് അടങ്ങിയ പാക്കറ്റുകൾ വിഴുങ്ങിയത്. പിന്നാലെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിച്ചു. അമിത അളവിൽ ലഹരിമരുന്ന് ശരീരത്തിൽ എത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും, ഇത് മരണത്തിന് ഇടയാക്കി എന്നുമാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. വിഴുങ്ങിയ രണ്ട് പാക്കറ്റുകളിൽ ഒന്നാണ് പൊട്ടിയത്. മറ്റേ പാക്കറ്റിൽ 9 ഗ്രാം കഞ്ചാവും കണ്ടെത്തി.