ഓണത്തിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച ധനമന്ത്രാലയത്തിൻ്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയിൽ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകൾക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം.
രാജ്യത്തെ സാമൂഹിക പെൻഷൻ വാങ്ങുന്നവർക്ക് ഒരു മാസത്തെ കുടിശ്ശിക ചേർത്ത് ഓണത്തിന് മുമ്പ് പണം ലഭിക്കും. അറുപത് ലക്ഷത്തോളം ആളുകൾക്ക് 3,200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള നവീകരണ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകളിലൊന്നായിരുന്നു പെൻഷൻ വിതരണം. ഇതടക്കം സാമൂഹിക സുരക്ഷാ നടപടികൾക്ക് കൂടുതൽ പണം വകയിരുത്തുമെന്നാണ് ധനവകുപ്പ് പറയുന്നത്.
കടമെടുപ്പ് പരിധിയിൽ 4,500 കേന്ദ്രം അനുവദിച്ച 4500 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഡിസംബര്‍ വരെ കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി 20,512 ആയിരുന്നു. അര്‍ഹമായതിൽ 13,000 കോടിയോളം കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം നിരന്തരം സമീപിച്ചതിനെ തുടര്‍ന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.