രാജ്യം നേരിടുന്നത് വലിയ വെല്ലുവിളികളെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി സിപിഐഎമ്മിന് ഇടപെടാൻ സാധിക്കും. പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പൂർണമായും നടപ്പാക്കുമെന്ന് എംഎ ബേബി വ്യക്തമാക്കി.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് ഏകകണ്ഠേനയെന്നും പിന്താങ്ങിയത് അശോക് ധാവ്ളെയാണെന്നും എംഎ ബേബി പറഞ്ഞു. പാർട്ടി കോൺഗ്രസിൽ പ്രതിനിധികൾക്ക് എംഎ ബേബി നന്ദി പറഞ്ഞു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ് പാർട്ടിയുടെ മുൻപിലുള്ള വെല്ലുവിളികൾ. സംഘടനപരമായ പുനരുജ്ജീവനത്തിനും ശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ടെന്നാണ് പാർട്ടി കോൺഗ്രസിലെ തീരുമാനമെന്ന് എംഎ ബേബി പറഞ്ഞു.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയെ പിണറായി വിജയൻ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനപരമായ കാര്യങ്ങളിലും നയിക്കുമെന്ന് എംഎ ബേബി വ്യക്തമാക്കി. കേരളത്തിൽ തുടർഭരണം നേടിയെടുക്കാൻ വേണ്ടി പാർട്ടിയും മുന്നണിയും നടത്തേണ്ട പ്രവർത്തനങ്ങൾ നടത്തിയാൽ തുടർഭരണം ലഭിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് പാർട്ടി കോൺഗ്രസിലെ തീരുമാനമെന്ന് എംഎ ബേബി പറഞ്ഞു.
അതേസമയം മധുര പാർട്ടി കോൺഗ്രസ് അസാധാരണ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച മഹാരാഷ്ട്രയിലെ ട്രേഡ് യൂണിയൻ നേതാവ് ഡി.എൽ.കരാഡിന് പരാജയം. മത്സരിച്ചത് സിപിഐഎമ്മിൽ ഏകാധിപത്യമെന്ന അഭിപ്രായം മാറ്റാനെന്നും കരാഡ്. പാർട്ടി കോൺഗ്രസിൽ മത്സരം ആദ്യമെന്ന് എം.എ.ബേബി പറഞ്ഞു. കരാഡിന് ലഭിച്ചത് മുപ്പത്തിയൊന്ന് വോട്ടുകൾ മാത്രമാണ് ലഭിച്ചത്.