വയനാട്:പ്രളയത്തിൽ തകർന്ന കാർഷിക മേഖലയെ വീണ്ടെടുക്കാൻ പുനർജനി പദ്ധതിയുമായി കാർഷിക വികസന-കർഷകക്ഷേമ വകുപ്പ്. പ്രളയശേഷം കാർഷിക മേഖലയ്ക്കുണ്ടായ ഗുരുതരമായ പ്രശ്നങ്ങൾ ക്രിയാത്മകമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, എം.ജി.എൻ.ആർ.ഇ.ജി.എ എന്നിവ സംയുക്തമായാണ് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തിൽ പുനർജനി മാതൃകാ വിളപരിപാലന രീതി നടപ്പാക്കുന്നത്. പ്രളയാനന്തരം മണ്ണിനും വിളകൾക്കും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കാർഷിക സർവകലാശാല ശാസ്ത്രീയ പഠനം നടത്തി റിപോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് പുനർജനി പദ്ധതിയിലൂടെ നടത്തുക.
ആയിരം ഹെക്റ്റർ നെൽവയലുകളിലേക്ക് 85 ടണ്ണോളം വിത്തുകൾ കൃഷിവകുപ്പ് മുഖേന വിതരണം ചെയ്തു. വാഴകൃഷി നശിച്ച കർഷകർക്ക് ഒമ്പതു ലക്ഷത്തോളം കന്നുകളുടെ വിതരണം പൂർത്തിയായിവരികയാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകളിൽ വാഴക്കന്ന് വിതരണം പൂർത്തിയായി. പനമരം, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളിൽ ഡിസംബർ അവസാനത്തോടെ വിതരണം പൂർത്തിയാക്കും. പ്രളയം കവർന്ന പച്ചക്കറികൾക്കു പകരം 27 ലക്ഷം പച്ചക്കറിതൈ്തകളാണ് ജില്ലയിൽ വിതരണം ചെയ്യുക. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 12ഉം വയനാട് പാക്കേജിലൂടെ 15ഉം ലക്ഷം തൈകളാണ് കർഷകർക്കു നൽകുക. വിള ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തി 250 ലക്ഷത്തോളം രൂപ കർഷകർക്കു വിതരണം ചെയ്തു. ഇതിന് പുറമെയാണ് പുനർജനി പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിർവഹിച്ചു.
പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കി പുനർകൃഷി ചെയ്ത നീർവാരം കല്ലുവയൽ പാടശേഖരസമിതിക്കുള്ള ധനസഹായ വിതരണം കെ ബി നസീമ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞായിഷ, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി മോഹനൻ, ജില്ലാ കാർഷിക വികസന സമിതി അംഗം അഡ്വ. ജോഷി സിറിയക്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഒാഫിസർ ഷാജി അലക്സാണ്ടർ, പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.