സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. മുഖ്യമന്ത്രി രാജിവെക്കണം, ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസിന്റെ മാർച്ച്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ സെക്രട്ടേറിയറ്റിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ പ്രതിഷേധം കനക്കുകയാണ്. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
അതേസമയം പത്തനംതിട്ടയിൽ എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അവസാനിച്ച ശേഷം പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇരു സംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമവും നടത്തി. വനിത പൊലീസെത്തി വനിത പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങളിലായി പ്രധാന പ്രവർത്തകരെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു. മാർച്ച് ബാരിക്കേഡ് വെച്ച് തടയാൻ പൊലീസ് ശ്രമിച്ചിരുന്നു.