എൻഎച്ച്എം, ആശ ജീവനക്കാർക്കായി 55 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലേക്കുള്ള കേന്ദ്ര വിഹിതം നിരസിക്കപ്പെട്ട സാഹചര്യത്തിൽ, NHM ജീവനക്കാരുടെ ശമ്പള വിതരണത്തിനും മറ്റുമായി 45 കോടി രുപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ, ആശാ പ്രവർത്തകർക്ക് ഇൻസെൻ്റീവ് വിതരണം ചെയ്യുന്നതിനായി 10 കോടി രുപ അനുവദിച്ചു.
കേന്ദ്രസർക്കാർ നടത്തുന്ന പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കേന്ദ്രസർക്കാർ ഫണ്ട് നൽകാത്തതിനാൽ ജീവനക്കാരുടെ ശമ്പളം വൈകി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ മേഖലകളിലെ ഡോക്ടർമാരുൾപ്പെടെ 14,000-ത്തിലധികം ജീവനക്കാർ സംസ്ഥാനത്ത് എൻഎച്ച്എമ്മിൽ ജോലി ചെയ്യുന്നു. ഇതിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു. കൂടാതെ 26,000 ആശാ വർക്കർമാരുമുണ്ട്.