കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. കേരള പോലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. ഉത്തരവിന്റെ പകർപ്പ് ലഭിച്ചു.
എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന് എതിരെ ഇന്റർ പോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് സംസ്ഥാന പോലീസിന് അനുമതി ലഭിച്ചത്. കേസിലെ പ്രതി ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ബോംബ് നിർമിക്കാൻ പഠിച്ചത് എന്ന തടക്കമുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.ഇതിലെ കൂടുതൽ വസ്തുത അന്വേഷണത്തിനാണ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്.
വിദേശത്ത് നടന്ന കുറ്റകൃത്യത്തിന്റെ വിവരങ്ങൾ അന്വേഷിക്കാൻ പരിമിതികൾ ഉള്ളതിനാൽ ആണ് കേരള പോലീസ് ഇൻ്റർപോളിന്റെ സഹായം തേടിയത്. ഈ അന്വേഷണം പൂർത്തിയാക്കുന്നതോടെ നിലവിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ എത്തിക്കാൻ ആകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.