കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഹൈക്കോടതിയിലെ വിജിലൻസ് അഭിഭാഷകന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഹൈക്കോടതിയിലേക്ക് പോകും വഴി അജ്ഞാത വാഹനം തുടർച്ചയായി തന്നെ പിന്തുടർന്നിരുന്നെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് നടപടി.
വിജിലൻസ് അഭിഭാഷകനായ എ രാജേഷിനാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. തന്റെ വാഹനത്തെ രണ്ട് തവണ അജ്ഞാതർ പിന്തുടർന്നെന്ന് ഇദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുളള കാറുകളാണ് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ കൊച്ചി നഗരത്തിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ അഭിഭാഷകനെ പിന്തുടർന്നത്.
ഇതിനിടെ ടി ഒ സൂരജ് അടക്കമുളള നാലു പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം പതിനേഴ് വരെ നീട്ടി. പാലം അഴിമിതി സംബന്ധിച്ച് ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും ജയിലിൽ നിന്ന് ഇറങ്ങിയശേഷം കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും മുൻ പൊതൂമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് പറഞ്ഞു.