വിദ്യാർത്ഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസാണ് പിഴ ഈടാക്കുക. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കിം തിരുവനന്തപുരത്ത് നടത്തിയ വിചാരണക്ക് ശേഷമാണ് ഉത്തരവിട്ടത്.
സ്ഥാപനത്തിലെ വിദ്യാർഥിനിക്ക് നൽകാനുള്ള നിക്ഷേപം താൻ അടച്ചിട്ടില്ലെന്ന് കാണിച്ച് കോട്ടയം അമ്പാറനിരപ്പേൽ പെരുമ്പള്ളിൽ പിപി സുരേഷ് കുമാറിൻറെ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാതിരുന്നതാണ് കുറ്റം. കോളജിലേക്ക് കുട്ടി തുക വല്ലതും നൽകാൻ കുടിശികയുണ്ടോ എന്ന് നോക്കിയിട്ട് ഡപ്പോസിറ്റ് ബാക്കിയുണ്ടെങ്കിൽ നൽകാമെന്ന് അറിയിച്ച കോളജ് അധികൃതർ കോഴ്സ് കഴിഞ്ഞ് രണ്ടു വർഷമായിട്ടും പ്രശ്നം തീർപ്പാക്കിയില്ല.
2022 നവംബറിലും 2023 മേയ് മാസത്തിലും നൽകിയ പരാതികളോടും ജൂൺ, നവംബർ മാസങ്ങളിൽ വിവരാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനോടും പ്രിൻസിപ്പൽ പ്രതികരിച്ചില്ല. 2024 ജനുവരി 18 ന് കമ്മിഷൻ തിരുവനന്തപുരത്തേക്ക് ഹിയറിംഗിന് വിളിച്ചിട്ടും പ്രിൻസിപ്പൽ എത്തിയില്ല. കമ്മിഷൻ സമൻസയച്ച് 2024 മേയ് ഒമ്പതിന് വരുത്തിയപ്പോൾ നൽകിയ മൊഴിയും തൃപ്തികരമല്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു.