മുംബൈ: ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 2018ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഖ കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതം വന്നതിനു ശേഷം ഗുരുതരാവസ്ഥയിലായിരുന്നു. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.
ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന സുരേഖ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
1988-ലെ തമസ്, 1995-ലെ മാമ്മോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. ബാലികാവധു എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിലൂടെ 2008-ൽ മികച്ച പ്രതിനായിക, 2011-ൽ മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ ഇന്ത്യൻ ടെലി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ഹിന്ദി നാടകങ്ങളിൽ നൽകിയ സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അതിനുമുമ്പ് അസോച്ചം ലേഡീസ് ലീഗിന്റെ മുംബൈ വുമൺ ഓഫ് ദ ഡെക്കേഡ് ആർക്കൈവേഴ്സ് അവാർഡും നേടിയിരുന്നു. 1997-ൽ സുമ ജോസ്സൺ സംവിധാനം ചെയ്ത ജന്മദിനം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭർത്താവ്. പ്രശസ്ത നടൻ നസിറുദ്ദീൻ ഷായുടെ മുൻഭാര്യ മനാരാ സിക്രി സഹോദരിയാണ്. സോയ അക്തര്‍ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സിന്റെ ആന്തോളജി ഗോസ്റ്റ് സ്റ്റോറികളിലാണ് സുരേഖ അവസാനമായി അഭിനയിച്ചത്.