ഗാങ്ക്കോക്ക് : വടക്കന്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ 98 പേർക്കായി കരസേനയും എൻഡിആർഎഫും ചേർന്ന് ടീസ്റ്റ നദീതടത്തിലും വടക്കൻ ബംഗാളിന് താഴെയും തിരച്ചിൽ തുടരുകയാണ്. 18 മൃതദേഹങ്ങളിൽ നാലെണ്ണം ജവാന്മാരാണെന്ന് തിരിച്ചറിഞ്ഞതായി പശ്ചിമ ബംഗാൾ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് 22 സൈനികർ ഉൾപ്പെടെ 98 പേരെ കാണാതായതായി ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു.
ദുരന്തത്തിൽ പറ്റിക്കേറ്റവർ സിക്കിമിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ 2,011 പേരെ രക്ഷപ്പെടുത്തിയതായി സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്എസ്ഡിഎംഎ) അറിയിച്ചു. അതേസമയം വടക്കൻ സിക്കിമിലെ ലാചെൻ, ലാചുങ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് സൈന്യത്തിന്റെ 27-ാമത് മൗണ്ടൻ ഡിവിഷനിലെ ഉദ്യോഗസ്ഥർ തന്നെ അറിയിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞു. കണക്കുകൾ പ്രകാരം വിദേശികളടക്കം 3000 വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
അപ്രതീക്ഷിത സാഹചര്യത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അവരെ വിമാനമാർഗം മാംഗാനിലേക്ക് കൊണ്ടുപോകാനും അവിടെ നിന്ന് റോഡ് മാർഗം സിക്കിമിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ, ലാച്ചനിലും ലാച്ചുങ്ങിലും കുടുങ്ങിയ വിനോദസഞ്ചാരികളെ നാളെ മുതൽ ഒഴിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
വടക്കൻ സിക്കിമിൽ പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കാൻ എൻഡിആർഎഫ് പ്ലാറ്റൂണുകളും സജ്ജമാണ്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിലെ പ്രധാന വെല്ലുവിളി. അതേസമയം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ദുരന്തമേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സിംഗ്തം, രംഗ്പോ, ദിക്ച്ചു, ആദര്‍ശ് ഗാവ് എന്നിവിടങ്ങളില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. സിക്കിമിലെ റേഷനും മറ്റ് അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും നേരിടാന്‍, സൈന്യത്തിന്റെയും നാഷണല്‍ ഹൈവേ & ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന്റെയും (NHIDCL) സഹായത്തോടെ ബെയ്ലി പാലം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ കാണാതാവുകയും പരിക്കേല്‍ക്കുകയും ചെയ്തവരില്‍ ഭൂരിഭാഗവും മംഗാന്‍ ജില്ലയിലെ ചുങ്താങ്, ഗാംഗ്ടോക്ക് ജില്ലയിലെ ദിക്ചു, സിങ്തം, പാക്യോങ് ജില്ലയിലെ രാംഗ്പോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ദുരന്തത്തിൽ സംസ്ഥാനത്താകെ 11 പാലങ്ങൾ തകർന്നു, ഇതിൽ മംഗൻ ജില്ലയിൽ മാത്രം എട്ട് പാലങ്ങൾ പൂർണമായും ഒലിച്ചുപോയി. നാംചിയിൽ രണ്ട് പാലങ്ങളും ഗാംഗ്ടോക്കിൽ ഒരു പാലവുമാണ് തകർന്നത്.
അതേസമയം, കലിംപോങ് ജില്ലയിലെ സാങ്സെ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള 11 പേരെ കാണാതായതായി പശ്ചിമ ബംഗാൾ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുള്ള ജൽപായ്ഗുരി, കലിംപോങ്, കൂച്ച് ബെഹാർ ജില്ലകളിലായി നാല് എസ്ഡിആർഎഫ് ടീമുകളെ വിന്യസിക്കും. കുടുങ്ങിയ വിനോദസഞ്ചാരികളിൽ ഏകദേശം 2,000 പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണെന്നും അവരിൽ 450 പേർ ഇപ്പോഴും ലാച്ചനിലെയും വടക്കൻ സിക്കിമിലെയും വിദൂര സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കു ന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ബങ്കുറ, ഹൗറ, ഹൂഗ്ലി, പശ്ചിമ മേദിനിപൂർ, പുരുലിയ ജില്ലകളിലെ വെള്ളപ്പൊക്കം ജനജീവിതത്തെ സാരമായി ബാധിച്ചു. നിലവിൽ ബംഗാളിന്റെ വടക്കൻ, തെക്കൻ ജില്ലകളിലെ 191 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,215 പേർ ഇപ്പോൾ അഭയം പ്രാപിച്ചിട്ടുണ്ട്.