സംവിധായകൻ ആഷിഖ് അബുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഫെഫ്ക. ദിവസങ്ങൾക്ക് മുമ്പ് അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയിട്ട് ഇപ്പോൾ രാജിപ്രഖ്യാപിച്ചത് വിചിത്രമെന്ന് ഫെഫ്ക. പ്രതിഫല പ്രശ്നത്തിൽ ഇടപെട്ടതിന് ഡയറക്ടേഴ്സ് യൂണിയൻ 20 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നത് വ്യാജ പ്രചാരണമെന്ന് ഫെഫ്ക പറയുന്നു.
2018-ൽ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടും ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഫെഫ്കയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ആഷിഖ് അബു 8 വർഷമായി വരിസംഖ്യയിൽ കുടിശിക വരുത്തിയെന്നും അംഗത്വം പുതുക്കിയില്ലെന്നും ഫെഫ്ക പറയുന്നു ഈ മാസമാണ് കുടിശിക പൂർണമായും അടച്ചു തീർത്തത്. അടുത്ത എക്സിക്യൂട്ടീവിൽ ആഷിഖിന്റെ അംഗത്വം പുതുക്കുന്നത് ചർച്ച ചെയ്യാൻ ഇരിക്കെയാണ് രാജി എന്നത് വിചിത്രമാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
സിബി മലയിലിനെതിരെ ആഷിക് അബു ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണ് ഇത് 2018 ൽ തന്നെ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു എന്നും ഫെഫ്ക വ്യക്തമാക്കുന്നു. എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ് ഇന്നും അദ്ദേഹം ആവർത്തിക്കുന്നത്. അതിൽ നിന്ന് തന്നെ സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണെന്ന് ഫെഫ്ക ആരോപിക്കുന്നു.