നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്റെ വ്യാപക തെരച്ചിൽ. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായി വിവരം. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും സിദ്ദിഖിനായി പൊലീസ് തിരച്ചിൽ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിൽ ആണ് കാർ കണ്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമാണ് അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. 2016 ൽ സിനിമയിൽ അവസരം വാഗ്ദാനം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. യുവതിയുടെ മൊഴിയും ഹോട്ടലിലെ രജിസ്റ്റർ അടക്കമുള്ള രേഖകളും ഹാജരാക്കിയാണ് സാഹചര്യത്തെളിവുകൾ സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമെങ്കിലും ഫെയ്സ്ബുക്കിലെ അടക്കം ഡിജിറ്റൽ തെളിവുകൾ കോടതിയെ ബോധിപ്പിക്കാൻ പരാതിക്കാരിക്കായി.
അവസാന ശ്രമം എന്ന നിലയിൽ ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് ഒടുവിലെ തീരുമാനം. കേരളത്തിലെ അഭിഭാഷകൻ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളും നടത്തിയിട്ടുണ്ട്. ഡൽഹിയിലെ അഭിഭാഷകന് വിധിപ്പകർപ്പ് അയച്ചു നൽകി. വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിൽ സമീപകാലത്ത് പരാതി നൽകിയത് അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതിയിൽ ഉയർത്താനാണ് നീക്കം. സിദ്ദിഖിന്റെ മകൻ രാത്രി വൈകിയും കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.