ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്. റിപ്പോർട്ടിലെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം.ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
നടൻ എന്ന നിലയിൽ നേരത്തെ എപ്പോൾ വേണമെങ്കിലും പ്രതികരിക്കാമായിരുന്നു. ഇപ്പോൾ ജനപ്രധിനിധി ആയതിനാൽ പഠിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ പ്രതികരിക്കാനാകൂവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപി പറഞ്ഞു.അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടാത്തത്. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് ഈ അറിയിപ്പ് ലഭിച്ചത്.