കൊച്ചി: സീരിയല്‍ നടി അമ്പിളിദേവി നല്കിയ കേസില്‍ നടന് ആദിത്യന് ജയന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ആദിത്യനെതിരെ അമ്പിളി ദേവി കേസ് കൊടുത്തിരുന്നത്. അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന താക്കീതോടെയാണ് ഹൈക്കോടതി ആദിത്യന് ജാമ്യം നൽകിയത്.
ആദിത്യന് തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്കിയ പരാതിയില്‍ ചവറ പൊലീസാണ് കേസെടുത്തത്. തുടര്‍ന്നാണ് ആദിത്യന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി നേരത്തെ ജൂലായ് ഏഴുവരെ നീട്ടിയിരുന്നു. ആദിത്യന് ചൊവാഴ്ച ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.