ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോസിക്യൂഷന്. പാമ്പിനെക്കൊണ്ട് ഉതയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമ വാദത്തില്‍ പ്രോസിക്യൂഷന് കോടതിയില്‍ പറത്തു. പാമ്പിനെ കൊണ്ട് കടിപ്പിച്ചത് സര്‍പ്പകോപമാണെന്ന് വരുത്തി തീര്‍ക്കാനെന്നുള്ള ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു പ്രതിയുടേത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണമെന്നാണ് വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന് നിലപാട്.
ഉത്രവധക്കേസില്‍ പ്രോസിക്യൂഷന് ഭാഗം വാദം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് മുമ്പാകെയാണ് ആരംഭിച്ചത്. ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി സൂരജ് നടത്തിയ കൊലപാതകമാണ് ഉത്രയുടേതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദം. സര്‍പ്പകോപമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയെ ആമുഖമായി അറിയിച്ചു.
കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൂരജ് കരുതലും സ്നേഹവും അഭിനയിക്കുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് സൂരജ് നല്കിയ മയക്കുമരുന്ന് കലര്‍ന്ന പാനീയം വിശ്വാസത്തോടെ വാങ്ങിക്കുടിച്ചു. ആദ്യം അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചത്. പാമ്പ് കടിയേറ്റു മരിച്ചാല്‍ അതു കൊലപാതകമാണെന്നു തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നത് തിരിച്ചറിഞ്ഞായിരുന്നു സൂരജിന്റെ ക്രൂരമായ നടപടിയെന്നും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു.
സര്‍പ്പശാസ്ത്രജ്ഞനായ മവീഷ് കുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന് മുഹമ്മദ് അന്‍വര്‍, വെറ്റിനറി സര്ജന് ഡോ. കിഷോര്‍കുമാര്‍, ഫോറന്‍സിക് മെഡിസിന് മേധാവി ഡോ. ശശികല എന്നിവരടങ്ങിയ വിദഗ്ധ സമിതി പാമ്പുകടി സ്വാഭാവികമല്ലെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകള്‍ തെളിയിക്കാനായി കോടതിയില്‍ വിസ്തരിച്ചു. രണ്ടു കടികളേറ്റ അകലം പരിശോധിക്കുമ്പോഴും പാമ്പിനെ ആയുധമാക്കി എന്ന് വ്യക്തം. ഉത്ര മരണപ്പെട്ടത് അസ്വാഭാവികമായ പാമ്പുകടിയാലാണെന്ന് പ്രോസിക്യൂഷന് നിസംശയം തെളിയിച്ചതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. സൂരജിനെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണയില്‍ പങ്കെടുപ്പിച്ചത്.