തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അന്തിമ വിധി വരുന്നത് വരെ സ്ത്രീ പ്രവേശനം വേണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് കിട്ടിയിട്ടുള്ളത്. മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് മേത്തയാണ് നിയമോപദേശം നൽകിയത്.
പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വൈകുന്ന സാഹചര്യത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകന്റെ സഹായം തേടിയത്. ശബരിമലയിൽ തീര്‍ത്ഥാടക കാലം തുടങ്ങാനിരിക്കെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുപ്പതോളം സ്ത്രീകൾ ശബരിമല കയറാൻ ഓൺലൈൻ വഴി അപേക്ഷ നൽകിയ സാഹചര്യം ഉണ്ടായിരുന്നു. പുനപരിശോധന വിധിയിലെ തീര്‍പ്പ് മാറ്റി വച്ച സാഹചര്യത്തിൽ യുവതികളെ മലകയറാൻ അനുവദിക്കുന്നത് അതിൽ വ്യക്തത വന്നിട്ട് മതി എന്ന നിലപാടാണ് നിയമോപദേശത്തിന്റെ ഉള്ളടക്കം.അന്തിമ തീരുമാനം വരുന്നവരെ മുമ്പാണ്ടായിരുന്ന സാഹചര്യം തുടരുന്നത് ഉചിതമെന്നാണ് നിയമോപദേശം.