തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരൻ രംഗത്ത്. ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കിൽ, പ്രതികരണം രൂക്ഷമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് സർക്കാർ പ്രശ്നമുണ്ടാക്കരുതെന്ന് കുമ്മനം ആവശ്യപ്പെട്ടും. “സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ഈ കാര്യത്തിൽ ദേവസ്വംബോർഡ് ഒളിച്ചുകളി അവസാനിപ്പിക്കണം.” ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനപരിശോധന ഹർജിയിൽ കക്ഷിയായില്ലെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല യുവതീ പ്രവേശനം അനുവദിച്ച നേരത്തെയുളള വിധിയിൽ അപാകതയുണ്ടെന്നാണ് ഈ വിധിയുടെ അർത്ഥം. അതിനാൽ അന്തിമവിധി വരുന്നത് വരെ ഈ സർക്കാർ കാത്തിരിക്കണം. ഈ സമയത്ത് ഏതെങ്കിലും യുവതികൾ ശബരിമലയിൽ കയറണം എന്നാവശ്യപ്പെട്ട് വന്നാൽ അവരെ തടയണം. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണം. മുമ്പുണ്ടായിരുന്ന ആചാരങ്ങൾ തുടരാൻ അനുവദിക്കുകയാണ് വേണ്ടത്. ഇനിയും പാഠംപഠിക്കാതെ സർക്കാർ യുവതികളെ കയറ്റാൻ ശ്രമിച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.