സർവകലാശാലകളിൽ പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ നീക്കം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഇളവ് വരുത്താനാണ് ആലോചന. അസോസിയേറ്റ് പ്രൊഫസർമാർക്കും പ്രോ വിസി ആകാൻ കഴിയുന്ന നിലയിലാണ് ഇളവ് നൽകാൻ ഒരുങ്ങുന്നത്.
വൈസ് ചാൻസിലർമാരുടെ അധികാരം ഉൾപ്പെടെ വെട്ടിക്കുറയ്ക്കാനുള്ള സർവ്വകലാശാല നിയമ ഭേദഗതി ബില്ലിൽ നിയമസഭ സബ്ജറ്റ് കമ്മിറ്റി യ്ക്ക് വിട്ടിരുന്നു. പിന്നാലെയാണ് പ്രോ വൈസ് ചാൻസിലർ നിയമനത്തിൽ യോഗ്യത ഇളവു നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതോടെ സബ്ജറ്റ് കമ്മിറ്റിക്ക് മുന്നിൽ തന്നെ പിവിസി നിയമനത്തിൽ യോഗ്യത ള്ളവ് സർക്കാർ ഔദ്യോഗിക ഭേദഗതിയായി നൽകി. ഇത് പ്രകാരം അസോസിയേറ്റ് പ്രൊഫസർമാർക്കും ഇനി മുതൽ പ്രോ വൈസ് ചാൻസിലർ ആകാം.
ബില്ലിൽ പി വി സി നിയമനത്തിന് പ്രൊഫസർ അല്ലെങ്കിൽ കോളജ് പ്രിൻസിപ്പൽ എന്നതായിരുന്നു ആദ്യം നിർദ്ദേശിച്ചിരുന്ന യോഗ്യത. പുതിയ ബില്ല് പ്രകാരം വൈസ് ചാൻസലർക്കുണ്ടായിരുന്ന പല അധികാരങ്ങളും പ്രോ വൈസ് ചാൻസലർക്ക് ലഭിക്കും. ഈ സാഹചര്യത്തിലാണ് കുറഞ്ഞ യോഗ്യതയുള്ള അധ്യാപകർക്കും PVC യാകാൻ സർക്കാർ അവസരം ഒരുക്കുന്നത്.
അതേ സമയം PVC യ്ക്ക് താഴെയുള്ള പോസ്റ്റുകളായ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നീ പോസ്റ്റുകളിൽ നിയമനം ലഭിക്കാൻ പ്രൊഫസർ തസ്തികയാണ് അടിസ്ഥാന യോഗ്യത. ഇടത് അധ്യാപക സംഘടനക്കാർക്ക് വേണ്ടിയാണ് യോഗ്യതയിൽ ഇളവ് വരുത്തിയതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.