തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാറർക്ക് പുനർനിയമനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനം. വൈസ് ചാൻസിലറുടെ തീരുമാനത്തെ മറികടന്നാണ് സിൻഡിക്കേറ്റ് യോഗം തീരുമാനം എടുത്തത്. രജിസ്ട്രാറർ കെ.അനിൽ കുമാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിൻഡിക്കേറ്റ് യോഗം ചേർന്നത്.
എസ്.എഫ്ഐ പ്രവർത്തകരുടെ ഉപരോധത്തെ തുടർന്ന് സിൻഡിക്കേറ്റ്, സെനറ്റ് യോഗങ്ങള്‍ വൈസ് ചാൻസിലർ റദ്ദാക്കിയിരുന്നു. ഇതിനിടെ പുതിയ രജിസ്ട്രാററെ കണ്ടെത്താൻ വൈസ് ചാൻസിലർ വിജ്ഞാപനവും പുറത്തിറക്കി. ഇതിനെ ചോദ്യം ചെയ്ത് ഇടത് സിൻഡിക്കേറ്റ് അംഗം മുരളീധരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിൻഡിക്കേറ്റിന്റെ അധികാരത്തെ വൈസ് ചാൻസിലർ മറികടന്നുവെന്നായിരുന്നു ഹർജി. ഹൈക്കോടതി നിർദ്ദേശ പ്രകാരം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്ത 22 അംഗങ്ങളിൽ രണ്ട് ബിജെപി അംഗങ്ങള്‍ പുനർനിയമത്തെ എതിർത്തു. ഒരു യുഡിഎഫ് അംഗം ഉള്‍പ്പെടെ നിയമനത്തെ പിന്തുണച്ചു. ഇതോടെയാണ് രജിസ്ട്രാററുടെ നിയമനം അംഗീകരിച്ചത്.