തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രതി ചേർത്ത ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ മുനമ്പം ജുഡീഷ്യൽ കമ്മീഷൻ സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. കൊച്ചി സ്വദേശിയായ അഡ്വ. കുളത്തൂർ ജയസിംഗ് ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. സിഎൻ രാമചന്ദ്രൻ നായർക്കെതിരെയുള്ള എഫ്ഐആർ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. തട്ടിപ്പ് കേസിൽ പ്രതിയായ ഒരാൾ കമ്മീഷൻ ആയി തുടരുന്നത് ശരിയല്ലെന്ന് പരാതിയിൽ പറയുന്നു.
വലമ്പൂർ സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് പെരിന്തൽമ്മണ്ണ പൊലീസ് സിഎൻ രാമചന്ദ്രൻ നായർക്കെതിരെ നടപടിയെടുത്തത്. ഡാനിമോൻ പ്രസിഡണ്ടായ കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജൻസിയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 2024 ഏപ്രിൽ മുതൽ നവംബർ മാസം വരെ പല തവണകളായി പണം തട്ടിച്ചെന്നാണ് പരാതി. നാഷണൽ എൻജിഒ കോൺഫഡറേഷൻ മലപ്പുറം രക്ഷാധികാരിയെന്ന പേരിലാണ് സി.എൻ രാമചന്ദ്രൻ നായരെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. കേസില്‍ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ അനന്തകുമാര്‍ ഒന്നാം പ്രതിയും അനന്തു കൃഷ്ണനെ രണ്ടാം പ്രതിയുമാണ്.
അതേസമയം, കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു. രാഷ്ട്രീയക്കാർക്കും പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കെല്ലാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അന്വേഷണസംഘം അറിയിച്ചു.
സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തുകൃഷ്ണന് രൂപീകരിച്ചിരുന്നു.കൊച്ചി ഗിരിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്നര്‍ ഷിപ്പ് കമ്പനിയാണ് ഇതില്‍ പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തന മൂലധനമായി രേഖകളില്‍ കാട്ടിയിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന്റെ മറവില്‍ മാത്രം കോടികള്‍ അനന്തുകൃഷ്ണന് സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം. അനന്തുകൃഷ്ണന്റെ അറസ്റ്റിനു പിന്നാലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്.